2009 മാർച്ച് 23, തിങ്കളാഴ്‌ച

കള്ളന്‍

കുട്ടിക്കാലത്തെ എന്റെ ജീവിതം ഓടിട്ട ഒരു വീട്ടിലായിരുന്നു. രാത്രി വിളക്കെല്ലാം അണഞ്ഞു കഴിയുമ്പോള്‍, എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍, ഞാന്‍ മാത്രം ഉറക്കം കാത്തു കിടക്കുമ്പോള്‍, ഓടു പൊളിച്ചു കയറില്‍ തൂങ്ങി ഇറങ്ങി വരുന്ന കള്ളനെ കുറിച്ചു ഞാന്‍ ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് ഭയം കൊണ്ടു ഞാന്‍ വിറയ്ക്കാന്‍ തുടങ്ങും. അരികില്‍ കിടക്കുന്ന അച്ഛനെ ഇറുക്കി കെട്ടിപിടിച്ചു കണ്ണ്‌ ഇറുക്കി അടച്ചു ഞാന്‍ ഉറക്കം വരുന്നതു വരെ ഭയക്കും. ഭയം എനിക്ക് ഒരഭയ സ്ഥാനം ആയിരുന്നിരിക്കണം. രാത്രി വരുന്ന കള്ളനെ മാത്രമല്ല പകല്‍ വരുന്ന കള്ളന്മാരെയും ഞാന്‍ നിരന്തരം ഭയന്നു. സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ അപരിചിതരായവരെ മുഴുവനും ഞാന്‍ കള്ളന്മാരുടെയും പിള്ളേരെ പിടുത്തക്കാരുടെയും കൂട്ടത്തില്‍ പെടുത്തി. അത്തരം ഭയങ്ങള്‍ മാറിതുടങ്ങുന്ന കാലത്താണു എന്റെ ജീവിതം കോണ്‍ക്രീറ്റിന്റെ സുരക്ഷിതതിലേക്ക് പറിച്ചു നടപെടുന്നത്. പുതിയ വീട്ടിലെ വാതിലിന്റെ കൊളുത്തുകള്‍ പലവട്ടം പരിശോധിച്ചിട്ട് മാത്രം ഞാന്‍ ഉറങ്ങാന്‍ പോയി. ആരും വന്നില്ല. പിന്നെ ഞാന്‍ ഒറ്റയ്ക്ക്, ഒരു കുടുസു മുറി യിലക്ക് ജീവിതത്തെ മാറ്റി നട്ടു. എനിക്ക് ഭയം ഇല്ലാതെയായി. രാതി പുഴുങ്ങുന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ വാതിലും ജനലും തുറന്നിട്ട്‌ ഉറങ്ങാന്‍ തുടങ്ങി. "ആരങ്ങിലും കയറിയാലോ" . ആ ചോദ്യത്തെ ഞാന്‍ പുച്ഛിച്ചു. "ഇവിടെ പണം ഒന്നും ഇല്ല".
പക്ഷെ ഇന്നലെ രാത്രി തുറന്നിട്ട വാതില്‍ ലൂടെ കള്ളന്‍ വന്നു. ഉറങ്ങുന്ന എന്റെ അരികെ ഇരുന്നു. "ഞാന്‍ വന്നു" അവന്‍ പറഞ്ഞു. "ഇവിടെ ഒന്നും ഇല്ല." ഞാന്‍ പറഞ്ഞു. "നീ എഴുതി ഒളിപ്പിച്ചു വച്ച നിന്റെ കവിതകള്‍ ഉണ്ട് എന്നെനിക്കറിയാം " കള്ളന്‍ പറഞ്ഞു.
"അത് കൊണ്ടുപോകരുത്" ഞാന്‍ കരഞ്ഞു.
പക്ഷെ അവന്‍ അതെല്ലാം കൊണ്ടുപോയി............
ഇനി ഞാന്‍ എന്ത് ചെയ്യും...............

അഭിപ്രായങ്ങളൊന്നുമില്ല: